ബഹ്റൈൻ പ്രവാസലോകത്തെ സജീവ സാന്നിധ്യമായിരുന്ന മുൻ പ്രവാസിയും മുൻ സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറിയുമായിരുന്ന പി പി സുകുമാരന് കൈത്താങ്ങായി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്) ഭവന നിർമ്മാണ പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകിയത്. വീടിനാവശ്യമായ ഭൂമി വിലയ്ക്ക് വാങ്ങി നൽകിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
നാലപ്പത് വർഷക്കാലത്തോളം ബഹ്‌റൈനിൽ പ്രവാസിയായി ജീവിച്ചിട്ടും
ജീവിതത്തിന്റെ സായാഹ്നത്തിൽ വലിയ കട ബാധ്യതയും സ്വകാര്യനഷ്ടങ്ങളും വെല്ലുവിളി ഉയർത്തിയ സമയത്താണ് സമാജം മുൻ സമാജം മെമ്പറും ഇൻഡോർ ഗെയിംസ് സെക്രട്ടറിയുമായിരുന്ന പ്രവാസി പി പി സുകുമാരന് ആശ്വാസമായി സമാജം രംഗത്തെത്തിയത്.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന താക്കോൽദാന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുത്തു.
കേരളത്തിലെ വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് പി.വി. രാധാകൃഷ്ണപിള്ളയുടെയും വർഗീസ് കാരയ്ക്കലിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമാജമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന് വെളിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്ക് മാതൃകയാക്കാവുന്ന ശൈലിയാണ് ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രവർത്തനഘടനയെന്നും തന്റെ നിയോജകമണ്ഡലമായ ഹരിപ്പാട് മണ്ഡലത്തിൽ തന്നെ രണ്ട് വീടുകളാണ് പി വി രാധാകൃഷ്ണപിള്ള യുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ബഹറൈൻ മലയാളികളുടെ ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്നതാണ് ബി കെ എസിന്റെ സവിശേഷതയെന്നും, പി പി സുകുമാരന് വീട് നിർമ്മിച്ചു നൽകുന്നതിൽ മുൻ ബഹ്‌റൈൻ പ്രവാസികൾ നൽകിയ സഹകരണത്തെ നന്ദിയോടെ സ്മരിക്കുന്നതായും പി വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
അശരണരും അർഹരുമായ പ്രവാസികൾക്കായി സമാജം നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് ഭവന പദ്ധതി. ഇതുവരെ 35 ഓളം വീടുകൾ ഈ പദ്ധതിയിലൂടെ പൂർത്തിയാക്കി നൽകിയതായി പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
രോഗബാധയും കടബാധ്യതയും മൂലം പ്രയാസപ്പെടുന്ന നിരവധി പേരാണ് സഹായത്തിനായി സമാജത്തെ സമീപിക്കുന്നത്. നിലവിൽ ഏതാനും വീടുകളുടെ നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

